ബുലന്ദ് ദർവാസാ അഥവാ - വിജയ കവാടം

ബുലന്ദ് ദർവാസാ
          മൂന്നാം മുഗൾ ചക്രവർത്തി ജലാലുദ്ധീൻ   അക്ബർ 1573  ഗുജറാത്തിന്   മേൽ താൻ   നേടിയ  വിജയത്തിന്റെ സ്മരണക്കായി  ഫത്തേപ്പൂർ സിക്രിയിൽ     നിർമിച്ച  പ്രവേശന കവാടമാണ് (Gateway ) "ബുലന്ദ് ദർവാസാ അഥവാ വിജയ   കവാടം". 1572  ഗുജറാത്തിലേക്ക്  അക്ബർ  നടത്തിയ  പടയോട്ടം ചെന്നവസാനിച്ചത്  166വർഷത്തോളം ഗുജറാത്ത്അടക്കി വാണിരുന്ന "മുസാഫരിദുകളുടെ"  അന്ത്യം കുറിച്ച് കൊണ്ടാണ്. മുസാഫരിദുകളുടെ കൊട്ടാരത്തിൽ പ്രവേശിച്ച  മുഗൾ സൈന്യം ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ "ഗുജറാത്ത്  സുൽത്താൻ  മുസാഫർ ഷാ  മൂന്നാമനെ"  കൊട്ടാരത്തിലെ ധാന്യ ഭരണിയിൽ നിന്നുമാണ്  കണ്ടെത്തിയത്. ഷാ അക്ബറിന് മുന്നിൽ   കീഴടങ്ങുകയും ചെറിയൊരു ബത്ത സ്വീകരിച്ചു അക്ബറിന്റെ ആശ്രിതൻ ആയി തീരുകയും ചെയ്തു. ശേഷം അക്ബർ  തന്റെ വളർത്തു സഹോദരൻ "അസീസ് കൊക്കയെ" ഗുജറാത്ത്ഗവർണർ ആയി നിയമിച്ചുവെങ്കിലും ഗുജറാത്ത്പൂർണ്ണമായും മുഗളരുടെ കൈപ്പിടിയിൽ ഒതുങ്ങിയില്ല    1573 വരെ മുഗളർക്കു പല പല  കലാപങ്ങളും ഇവിടെ  നേരിടേണ്ടതായി  വന്നു.   1573 സെപ്റ്റംബറിൽ വലിയൊരു പടയുമായി  ഗുജറാത്തിലെക്ക്  പാഞ്ഞെത്തിയ  അക്ബർ  കലാപകാരികളെ  ശക്തമായി തന്നെ അടിച്ച് ഒതുക്കി   ഗുജറാത്തിൽ സമ്പൂർണ മുഗൾ  ആധിപത്യം സ്ഥാപിച്ചു.

  
ദർവാസായുടെപുറം ഭാഗം

ഗുജറാത്തിന്റെ പതനം  അക്ബറിന് ഏറെ  കീർത്തിയും, പ്രതാപവുംനേടികൊടുത്ത  യുദ്ധ പരമ്പരകളിൽ ഒന്നായിരുന്നു, കൂടാതെ അതിസമ്പന്നമായൊരു    സമുദ്ര വ്യാപാര പാതയും തുറന്നു കിട്ടി ( ഗുജറാത്തിലെ കാംമ്പയിൽ  വച്ചാണ് അക്ബർ ആദ്യമായി സമുദ്രം   കാണുന്നതും സമുദ്രയാനം ചെയ്യുന്നതും . ഇതിനാൽ   ഗുജറാത്ത്വിജയത്തിന്റെ ഖ്യാതി എന്നെന്നും നില നിർത്തുക എന്ന ആഗ്രഹത്തിൻ പുറത്ത് അക്ബർ   തന്റെ ഭാഗ്യ-നഗരമെന്ന്  വിശേഷിപ്പിച്ച ഫത്തേപ്പൂർ സിക്രിയിൽ ഏകദേശം 12 വർഷത്തോളമെടുത്ത്   ലോകത്തിലെ തന്നെ ഭീമൻ  കവാടമായ  ബുലന്ദ് ദർവാസാ പണിതുയർത്തി. കവാടത്തിന്റെ നിർമ്മാണം പൂർത്തികരണത്തെ കുറിച്ച്  ഏക അഭിപ്രായമില്ല 1585 ആണെന്നും അതല്ല 1601 ആണെന്നും പറയപ്പെടുന്നുമുഗൾ വാസ്തു വിദ്യയുടെ പ്രഭാവം വിളിച്ചോതുന്ന   ദർവാസയുടെ    നിർമാണം പ്രധാനമായും    ചെങ്കല്ലുകൾ കൊണ്ടാണ് മോഡിക്കായി വെളുപ്പുംകറുപ്പും മാർബിൾ ശകലങ്ങളും    ഉപയോഗിച്ചിരിക്കുന്നു. ദർവാസക്ക് 54 മീറ്റർ ഉയരവും  കൂടാതെ  42 പടികളുമുണ്ട്. പേർഷ്യൻ വാസ്തു നിർമ്മാണ  രീതികളിൽ ഒന്നായ  അർധ താഴികകുട    വാതയാന ശൈലിയാണ് ദർവാസയുടെ നിർമാണത്തിന് സ്വീകരിച്ചിരിക്കുന്നത്താഴിക കുടങ്ങൾ പകുതിയായി മുറിക്കുകയുംമുറിച്ച ഭാഗം കവാടത്തിന്റെ വിശാലമായ പുറം മുഖപ്പായി തോന്നിപ്പിക്കുകയും ചെയ്യുന്നുപുറം ചുമരിൽ താഴിക കുടം നിലത്ത് മുട്ടുന്ന ഭാഗത്ത്  ചെറിയ   കവാടങ്ങളും നിർമ്മിച്ചിരിക്കുന്നു . കൂടാതെ ദർവാസായുടെ മേൽതട്ടിൽ അനേകം മിനാരങ്ങളും കാണാവുന്നതാണ്.

  
സലിം ചിസ്തിയുടെ  ശവകുടീരം
ദർവാസായോട് ചേർന്ന് തന്നെ അക്ബർ തന്റെ  ആത്മീയ ഗുരുവായ സലിം ചിസ്തിയുടെ (1478 - 1572) ശവകുടീരം , ജുമുഅ  മസ്ജിദ് എന്നിവയും പണി കഴിപ്പിച്ചിട്ടുണ്ട്. ചിസ്തിയുടെ ശവകൂടിരം 1580- 81 കാലത്തും ജുമുഅ  മസ്ജിദ്  1571ലുമാണ്  പൂർത്തികരിച്ചത്. മൂന്ന് കെട്ടിട സമുച്ചയങ്ങളിൽ  ഉയര കൂടുതൽ ദർവാസക്കാണ്കൂടാതെ ദർവാസായുടെ വിവിധ ഇടങ്ങളിലായി  അറബിക്പേർഷ്യൻ ലിപികളിലുള്ള   വിവിധ ആലേഖനങ്ങൾ   കാണാം. അതിൽ സലീം ചിസ്തിയുടെ ശിഷ്യ ഗണങ്ങളിൽ പ്രധാനിയായ ഖ്വജ ഹുസൈൻ ചിസ്തി കോറിയിട്ട  ഖുർആൻ വചനങ്ങളും ഉൾപ്പെടും. ദർവാസായുടെ കിഴക്ക് ഭാഗത്തേക്കുള്ള കമാന  വഴിയിൽ ( Archway ) പേർഷ്യൻ ലിപിയിലുള്ള ആലേഖനത്തിൽ ഗുജറാത്ത്‌ ,  ഉത്തർ പ്രദേശ് യുദ്ധങ്ങളെ പരമാർശിച്ചിരിക്കുന്നു. കൂടാതെ  പ്രധാന  കമാന  വഴിയിലെ  ( Archway ) പേർഷ്യൻ ലിപിയിലുള്ള മറ്റൊരു ആലേഖനം യേശു ( ഈസ ) തന്റെ ശിഷ്യർക്ക് നൽകുന്ന  ഉപദേശങ്ങളിൽ ഒന്നാണ്.   ആലേഖനത്തിലൂടെ അക്ബർ ഇഹലോക വാസത്തെക്കാൾ    പരലോകത്തിന് ഊന്നൽ  കൊടുത്തിരുന്നു എന്ന് മനസ്സിലാക്കാം. ആലേഖനമിങ്ങനെ പറയുന്നു    "മർയമിന്റെ മകൻ ഈസ (യേശു) പറഞ്ഞു, ലോകം ഒരു പാലത്തെപ്പോലെയാണ്, (വേറൊരു ലോകത്തേക്കുള്ള), നിങ്ങൾ പാലം കടന്നുപോകേണ്ടവരാണ്, ഇവിടെ തങ്ങേണ്ടവരോ, കൂട് കൂട്ടി കൂടേണ്ടവരോ അല്ല. ചുരുങ്ങിയ ഒരു ദിവസത്തേക്കെങ്കിലും ഇവിടെ തങ്ങാം എന്ന് വിചാരിക്കുന്നത് പോലും വ്യാമോഹമാണ്, കാരണം അതിലും ചുരുങ്ങിയ ആയുസ്സേ ലോകത്തിനുള്ളുഅതിനുമപ്പുറമുള്ളതു അനന്തമജ്ഞാതമാണ്, അതുകൊണ്ട് നിങ്ങൾ ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും ആരാധനയിൽ മുഴുകുക". 1986 മുതൽ ബുലന്ദ് ദർവാസായുൾപ്പെടുന്ന ഫത്തേപ്പൂർ സിക്രി  യുനെ സ്കോയുടെ പൈതൃക പട്ടികയിൽ അംഗം കൂടിയാണ്


ജുമുഅ  മസ്ജിദ്

ബുലന്ദ് ദർവാസാ ഷെയ്ഖ് ലത്തീഫ്  1820ല്‍ വരച്ച ചിത്രം .
കടപ്പാട്: ബ്രിട്ടീഷ് ലൈബ്രറി
സലിം ചിസ്തിയുടെ  ശവകുടീരം 1820കളില്‍ വരക്കപ്പെട്ട ചിത്രം .
കടപ്പാട്: ബ്രിട്ടീഷ് ലൈബ്രറി
സലിം ചിസ്തിയുടെ ശവകുടീരം സീതാറാം 1810-22 കാലത്ത് വരച്ചത് 
കടപ്പാട്: ബ്രിട്ടീഷ് ലൈബ്രറി

റഫറന്‍സ്

1. 
മധ്യകാല ഇന്ത്യ – സതീഷ്‌ ചന്ദ്ര

2. അതര്‍ സോര്‍സസ്

Comments

  1. 1979 ൽ ഫത്തേപ്പൂർ സിക്രി സന്ദർശിച്ചിരുന്നു.കാലത്തെ അതിജീവിക്കുന്ന ഇത്തരം നിർമ്മിതികൾ യു.പി യിലെങ്ങും കാണാം.അതെല്ലാം തന്നെ നിർമ്മിച്ച ചക്രവർത്തിമാരേയും അന്നത്തെ കരകൗശലവിദഗ്ദ്ധരേയും സ്മരിക്കാതെ അവിടം വിട്ടു പോരാൻ തോന്നുകയില്ല. സഹസ്രാബ്ദങ്ങൾ കൊണ്ടു് പടുത്തുയർത്തിയ ഭാരതീയ സംസ്കൃതിയിൽ അഭിമാനം കൊള്ളും.

    ReplyDelete

Post a Comment